ഹൈദരാബാദ് : മഴക്കെടുതിക്ക് പുറമേ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കൊറോണ വ്യാപനവും. മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് വ്യാപകമായി കൊറോണ സ്ഥിരീകരിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ദുരിതാശ്വാസ ക്യാമ്പിലെ 19 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആകെ 165 ക്യാമ്പുകളാണ് കോർപ്പറേഷൻ പരിധിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ക്യാമ്പുകളിലായി പതിനായിരത്തോളം അന്തേവാസികളും ഉണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ക്യാമ്പുകളിലെ അന്തേവാസികൾക്ക് രോഗം ബാധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക.
കൊറോണ സ്ഥിരീകരിച്ച 19 പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പിൽ ഇതിനോടകം 2000 പേർക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇവരെ കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കും. ക്യാമ്പിലെ കൂടുതൽ പേരുടെ ഫലങ്ങൾ പോസിറ്റീവ് ആകുമെന്നാണ് വിലയിരുത്തൽ.
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ എല്ലാവരെയും സ്‌ക്രീനിംഗിന് വിധേയമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിനോടകം 19,000 പേരെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 42 മൊബൈൽ ആരോഗ്യ കേന്ദ്രങ്ങൾ ആളുകൾക്കായി സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
Comments