തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. മകന്റെ ജോലിക്കാര്യത്തിനായി യുഎഇ കോണ്‍സുലേറ്റില്‍ കടകംപള്ളി സുരേന്ദ്രൻ പല തവണ വന്നിരുന്നുവെന്ന് സരിത്ത് എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കിയിരുന്നു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് കടകംപള്ളി മറുപടി നൽകിയത്.
യുഎഇ കോണ്‍സുലേറ്റില്‍ പോയത് ഔദ്യോഗികാവശ്യത്തിന് മാത്രമാണെന്നാണ് കടകംപള്ളിയുടെ വിശദീകരണം. മകനുവേണ്ടിയാണ് പോയതെന്ന സരിത്തിന്‍റെ മൊഴി തെറ്റാണെന്നും മന്ത്രി പറഞ്ഞു. മകന്‍ ജോലി ചെയ്യുന്നത് ഖത്തറിലാണെന്നും യുഎഇ കോണ്‍സുലേറ്റുമായി ബന്ധമില്ലെന്നും ആണ് കടകംപള്ളിയുടെ വിശദീകരണം.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി.ജലീലും നിരവധി തവണ കോണ്‍സുലേറ്റിലെത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിന്റെ മൊഴി . കടകംപള്ളി സുരേന്ദ്രന്‍ മകന് യുഎഇയില്‍ ജോലി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നാണ് മൊഴിയിൽ വ്യക്തമാകുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ കുറ്റപത്രത്തിനൊപ്പമുള്ള മൊഴികളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉണ്ടായിരുന്നത് ഔദ്യോഗിക ബന്ധം മാത്രമെന്നും, അദ്ദേഹത്തിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നു. ഇതിനായി എം.ശിവശങ്കറിന്‍റെ ഫോണില്‍നിന്നാണ് വിളിച്ചതെന്നുമാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.
കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരും മകനുമൊത്ത് നിരവധി തവണ കോണ്‍സുലേറ്റില്‍ വന്നിരുന്നു. ഖുര്‍ ആന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവര്‍ എത്തിയതെന്നും സരിത്ത് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയിലുണ്ട്.
















Comments