കോഴിക്കോട് : മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഉടൻ നിർത്തിവയ്ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ . മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെതിരെ നാളെ കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടത്തും.
കോടതിയിലെ കേസുകളില്‍ അന്തിമ വിധി വരുന്നത് വരെ മുന്നാക്ക സംവരണം നടപ്പിലാക്കരുത് . വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയിലെ സംവരണ തത്വം രൂപപ്പെട്ടത്. അതിനെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടുക എന്നത് സവര്‍ണ അജന്‍ഡയാണ്.
പിന്നോക്കം നില്ക്കുന്നവരുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലാതാവുകയാണ്. നരേന്ദ്രന് കമ്മിഷന് നിർദ്ദേശിച്ച താല്‍ക്കാലിക പരിഹാരമായ ബാക്ക്ലോഗ് നികത്താതെയാണ് ഈ സംവരണ അട്ടിമറി നടക്കുന്നതെന്നത് ചേര്‍ത്തുവായിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചുരുങ്ങിയ ശതമാനമുള്ള മുന്നാക്കക്കാരുടെ വോട്ടു പ്രതീക്ഷയല്ല ഇതിനു പിന്നില്‍. ഭൂരിപക്ഷം വരുന്ന ദലിത്, ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുള്ള ഈ നിലപാടിനു പിന്നില്‍ അധികാരത്തിലിരിക്കുന്നവരുടെ സവര്‍ണ മനസാണെന്നും സംഘടന കുറ്റപ്പെടുത്തി.
Comments