ന്യൂഡൽഹി: കൊവാക്സിൻ ഉപയോഗിച്ച ആൾക്ക് ന്യുമോണിയ ബാധിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്. ആദ്യഘട്ട പരീക്ഷണത്തിലാണ് ന്യുമോണിയ ഉണ്ടായതെന്ന് കമ്പനി അധികൃതർ പറയുന്നു. ഇതേ തുടർന്ന് ഡ്രഗ്ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) തുടർ നടപടികൾക്ക് അനുമതി നൽകി. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും അധികൃതർ വ്യക്തമാക്കി.
വാക്സിൻ സ്ഥിരീകരിച്ച ഒരാൾക്ക് ഗുരുതര രോഗം സ്ഥിരീകരിച്ചിട്ടും നിർത്തിവച്ചില്ലെന്ന് ആക്ഷേപത്തിനാണ് കമ്പനി മറുപടി നൽകിയത്. ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട പരീക്ഷണത്തിലാണ് പ്രതികൂല ഫലം ഉണ്ടായത്. വിശദമായി പരിശോധിച്ചുവെന്നും വാക്സിനുമായി ബന്ധപ്പെട്ടതല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വാക്സിൻ നിർമ്മാതാക്കൾ അറിയിച്ചു.
ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോവാക്സിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് തന്നെ അധികൃതർക്ക് കൈമാറിയിരുന്നെന്നും കമ്പനി വ്യക്തമാക്കുന്നു.
ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവിക്സിൻ വികസിപ്പിക്കുന്നത്. ആദ്യ രണ്ട് ട്രയലുകളിലും മികച്ച ഫലം നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 16ന് കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ തുടങ്ങിയിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി 26,000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.
Comments