ചെങ്ങന്നൂർ : ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിൽ ബിജെപിയ്ക്ക് ഭരണം നഷ്ടമായ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ബിജെപി ഏറ്റവും വലിയകക്ഷി. പതിമൂന്ന് വാർഡുകളുള്ള പഞ്ചായത്തിൽ അഞ്ച് സീറ്റുകളാണ് ബിജെപിയ്‌ക്കുള്ളത്. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് ഇടത് സ്വതന്ത്രരുമാണ് ജയിച്ചത്. ശേഷിക്കുന്ന ഒരു സീറ്റിൽ മുന്നണികളെ തോൽപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു.
പഞ്ചായത്തിലെ ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, പതിമൂന്ന് വാർഡുകളിൽ ബിജെപിയും നാല്, പത്ത്, പന്ത്രണ്ട് വാർഡുകളിൽ യുഡിഎഫും മൂന്ന്, പതിനൊന്ന് വാർഡുകളിൽ എൽഡിഎഫും എട്ട്, ഒൻപത് വാർഡുകളിൽ ഇടത് സ്വതന്ത്രരും വിജയിച്ചു. ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഈ വാർഡിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. സ്വതന്ത്ര സ്ഥാനാർത്ഥി എൻഡിഎയ്‌ക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ ഒത്തുകളി നടന്നില്ലെങ്കിൽ വലിയ കക്ഷി എന്ന നിലയിൽ ബിജെപി അധികാരത്തിലെത്തും.
2015 ലും ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് ബിജെപിയ്‌ക്ക് ആറ് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് ഭൂരിപക്ഷമില്ലാത്തിനാൽ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ മറ്റുള്ളവരെല്ലാം ഒന്നിക്കുകയായിരുന്നു. 3 അംഗങ്ങളുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പും 2 വീതം അംഗങ്ങളുള്ള കോൺഗ്രസും സിപിഎമ്മുമാണ് ബിജെപിക്കെതിരെ ഒരുമിച്ചത്.
പഞ്ചായത്ത് ഉൾപ്പെടുന്ന മേഖലയിലെ ഒരു ബ്ലോക്ക് സീറ്റ് മാത്രമായിരുന്നു നേരത്തെ ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് രണ്ടാക്കി ഉയർത്താനും പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
Comments