വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാദ്ധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത് . ആദ്യം ഇരുപത്തിനാല് മണിക്കൂർ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു. എന്നാൽ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്.
അമേരിക്കൻ പ്രസിഡന്റായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരാണ് ട്രംപ് നേടിയിരിക്കുന്നത്. അക്രമങ്ങളിലും തുടർന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾക്കെതിരായ നിരന്തര പ്രസ്താവനകളിലും മനംമടുത്ത് നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനെ വിട്ടൊഴിയുന്നു എന്ന വാർത്തകളും പുറത്തുവരികയാണ്. തെരഞ്ഞെടുപ്പ് ഫലം വിപരീതമായ സമയം മുതലേ ട്രംപ് നിരവധി ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി പുറത്താക്കിയ നടപടികളും ഭരണരംഗത്തെ ഞെട്ടിച്ചിരുന്നു. പ്രമുഖരായ പല ഉദ്യോഗസ്ഥരും സ്ഥാനം ഒഴിയുകയും ചെയ്തു.
ട്രംപ് സ്ഥാനം ഒഴിയേണ്ടത് ഈ മാസമാണ്. ജനുവരി 20ന് നിയുക്ത പ്രസിഡന്റ് ജോ ബൗഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമേൽക്കും. പുതിയ ഭരണനേതൃത്വം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന ട്വീറ്റാണ് ട്രംപ് ഏറ്റവും ഒടുവിൽ ചെയ്തത്. ഇതിനിടെ അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനായതിനാൽ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ഭരണ രംഗത്തും സെനറ്റിലും ആവശ്യം ഉയരുന്നുണ്ട്.
















Comments