ന്യൂഡൽഹി : യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്കെതിരെ വൃത്തികെട്ട കളിയുമായി ചൈന. കൗൺസിലിലെ വിവിധ സമിതികൾക്ക് നേതൃത്വം വഹിക്കുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞു. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയോടുള്ള എതിർപ്പ് ചൈന പ്രകടമാക്കിയത്.
യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിര അംഗങ്ങളിൽ ഒരാളാണ് ചൈന. ഈ അധികാരം പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയ്ക്കെതിരായ നീക്കം. താലിബാൻ ഉപരോധ സമിതി, ഭീകരവിരുദ്ധ സമിതി, ലിബിയ ഉപരോധ സമിതി എന്നീ സമിതികളിൽ നേതൃത്വം വഹിക്കുന്നതിൽ നിന്നുമാണ് ചൈന അധികാരമുപയോഗിച്ച് ഇന്ത്യയെ തടഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് മൂന്ന് സമിതികളിലെ നേതൃത്വ സ്ഥാനം വഹിക്കുമെന്ന് ഇന്ത്യ പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തിൽ ഭീകരവാദത്തെ ചെറുക്കുന്നതിന്റെ ഭാഗമായായിരുന്നു ഇന്ത്യയുടെ നീക്കം. അഫ്ഗാനിസ്താനിലെ താലിബാൻ ഭീകരത ഇല്ലാതാക്കുന്നതിനായാണ് ഇന്ത്യ താലിബാൻ ഉപരോധ സമിതിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. താലിബാൻ ഭീകരരെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് താലിബാൻ ഉപരോധ സമിതിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുക.
അതേസമയം പാകിസ്താന് വേണ്ടിയാണ് ഇന്ത്യയെ നിർണ്ണായക സമിതികളിൽ നേതൃത്വം വഹിക്കുന്നതിൽ നിന്നും ചൈന തടഞ്ഞതെന്നാണ് സൂചന. ഇതിലൂടെ പാകിസ്താനുമായി ചേർന്ന് ചൈനയും ഭീകരർക്ക് കുടപിടിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.
Comments