ആലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പോസ്റ്റർ പ്രതിഷേധം. ആലപ്പുഴ നഗരപരിധിയിലെ പല ഇടങ്ങളിലും ഡിസിസി ഓഫീസ് പരിസരത്തും അടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘ഇറക്കുമതി സ്ഥാനാർത്ഥികളെ അമ്പലപ്പുഴക്ക് വേണ്ട’ എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. ഇതോടെ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലായിരിക്കുകയാണ്.
കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാദ്ധ്യത പട്ടിക പുറത്തുവന്നപ്പോൾത്തന്നെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ തോതിൽ അതൃപ്തി പ്രകടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിസിസിയ്ക്ക് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഉമ്മൻ ചാണ്ടിയ്ക്കും സുധീരനും കെസി വേണുഗോപാലിനും എതിരായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകളുമുണ്ട്.
സുധീരനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. മൂന്ന് തെരഞ്ഞെടുപ്പുകളായി അമ്പലപ്പുഴ ഇടതിനൊപ്പമാണ്. എന്നാൽ ജി. സുധാകരൻ ഇക്കുറി മത്സര രംഗത്ത് നിന്ന് മാറുന്നതോടെ യുഡിഎഫിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് പ്രവർത്തകർ.
ഡോ. കെഎസ് മനോജിനെ ആലപ്പുഴ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. എന്നാൽ സുധീരന്റെ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അമ്പലപ്പുഴയിൽ കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പിയുടെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തോടും ഒരു വിഭാഗം ആളുകൾക്ക് എതിർപ്പുണ്ട്.
Comments