ഗ്വാളിയോർ: ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ജോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തിൽ കള്ളൻ കയറി. ഗ്വാളിയോർ രാജ കുടുംബമായ ജോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസിലാണ് മോഷണ ശ്രമം നടന്നത്. ചില രേഖകൾ കടത്തിയതായി റിപ്പോർട്ടുകളുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ജയ് വിലാസ് പാലസിലെ റാണി മഹലിലാണ് മോഷണ ശ്രമം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകാം കള്ളന്മാർ അകത്ത് കയറിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിരലടയാളങ്ങൾക്കും മറ്റ് തെളിവുകൾക്കുമായി പോലീസും ഫോറെൻസിക് വിദഗ്ധരും കൊട്ടാരത്തിലെത്തി വിശദമായ പരിശോധന നടത്തി.
കൊട്ടാരത്തിൽ നിന്നും ഒരു ഫാനും കംപ്യൂട്ടർ സിപിയുവും നഷ്ടപ്പെട്ടിട്ടുണ്ട്. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്നും കണ്ടെത്തി. ചില ഫയലുകൾക്കായി ബുധനാഴ്ച തിരച്ചിൽ നടത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. റെക്കോർഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താനോ മോഷ്ടാക്കളെ തിരിച്ചറിയാനോ സാധിച്ചിട്ടില്ല.
റാണി മഹലിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നതെന്നാണ് കരുതുന്നത്. സമീപവാസികളേയും കൊട്ടാരത്തിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 1874ൽ അന്നത്തെ ഗ്വാളിയാർ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹൽ നിർമ്മിച്ചത്. 400 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 4000 കോടി രൂപയുടെ മതിപ്പുമുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം.
Comments