ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്സിൻ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. സാർവത്രികമായ വാക്സിൻ വിതരണമാണോ സർക്കാർ ലക്ഷ്യമിടുന്നതെന്ന എൻസിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ എല്ലാ വ്യക്തികൾക്കും വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ എല്ലാവരും പ്രതിരോധ കുത്തിവെയ്പ്പെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഹർഷ വർദ്ധൻ പറഞ്ഞു. എല്ലാക്കാര്യങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. ശാസ്ത്രീയമായി നോക്കുമ്പോൾ എല്ലാവർക്കും വാക്സിൻ നൽകേണ്ട ആവശ്യകതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംഘം വിദഗ്ധരുടേയും ആരോഗ്യ വകുപ്പിലെ ജീവനക്കാരുടേയും കൂട്ടായ കഠിന പ്രയത്നത്തിന്റേയും പരീക്ഷണങ്ങളുടേയും ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം മാത്രമല്ല പരിഗണിക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കേണ്ടതായുണ്ടെന്നും ഹർഷവർദ്ധൻ മറുപടി നൽകി.
പ്രാഥമിക പരിഗണന അർഹിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പിന്നീട് മുതിർന്ന പൗരന്മാർക്കും അതിന് ശേഷം 45നും 60നും മദ്ധ്യേ പ്രായമുള്ളവർക്കും എന്ന രീതിയിലാണ് രാജ്യത്ത് വാക്സിൻ വിതരണം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ വ്യാപകമാക്കും. നിലവിൽ രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷനാണ് പുരോഗമിക്കുന്നത്.
Comments