ന്യൂഡൽഹി: ജമ്മുകശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയുള്ള മേഖലയിൽ രക്ഷാപ്രവർത്തന ങ്ങളുമായി സൈന്യം. ഗർഭിണിയായ യുവതിയെയാണ് ദുർഘടമായ കാലാവസ്ഥയെ മറികടന്ന് സൈന്യം ആശുപത്രിയിലെത്തിച്ചത്. ഇന്ത്യൻ കരസേനയുടെ തോർണാ ബറ്റാലിയനാണ് ഗർഭണിയായ യുവതിയ്ക്ക് സഹായവുമായി എത്തിയത്.
ജമ്മുകശ്മീരിലെ വിദൂര ഗ്രാമമായ സുംവാലിയിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരം യുവതിയെ സൈനികർ ചുമന്നു. തുടർന്ന് കരസേനാ കേന്ദ്രത്തിൽ നിന്നും പ്രത്യേക വാഹനത്തിൽ 15 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലെത്തിക്കാനും സൈന്യത്തിനയി. മഞ്ഞുവീഴ്ചയാണ് ഗ്രാമവാസികൾക്ക് പുറംലോകവുമായുള്ള യാത്ര സൗകര്യങ്ങൾക്ക് തടസ്സമായത്. യുവതിയെ ബോണിയാർ മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈന്യം അറിയിച്ചു.
ഈ മാസം 22-ാം തീയതിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുംവാലി ഗ്രാമത്തിൽ കരസേനയുടെ പോസ്റ്റ് ഉണ്ടായിരുന്നതിനാൽ ഗ്രാമവാസികൾക്ക് കാര്യങ്ങൾ എളുപ്പമായി. 9 മാസം ഗർഭിണിയായ യുവതിയെയാണ് ഗ്രാമത്തിൽ നിന്നും ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. സൈന്യത്തിന്റെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘം നേരിട്ട് ഗ്രാമത്തിലെത്തി യുവതിയെ പരിശോധിക്കുകയും ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്നും കരസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments