കൊച്ചി: ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി. ലൗജിഹാദ് വിഷയത്തിൽ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു ജെക്കബ് പാലക്കാപ്പിള്ളി. ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ലൗജിഹാജ് വിഷയത്തിൽ വളരെ വ്യക്തമായ നിലപാടുമായാണ് കെസിബിസി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സി.പി.എമ്മും മറ്റ് മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിട്ടുണ്ട്. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. എന്നാൽ ലൗ ജിഹാദില്‍ സഭയ്‌ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും പാലക്കാപ്പിള്ളി വ്യക്തമാക്കി. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ലെന്നും എന്നാൽ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കെസിബിസി വക്താവ് പറഞ്ഞു.
ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണം എന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
പെൺകുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രണയക്കുരുക്കിലാക്കി വിവാഹം കഴിക്കുന്ന തന്ത്രമാണ് ലൗ ജിഹാദ്. എന്നാൽ കേരളത്തിൽ ലൗ ജിഹാദ് നടന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ രാഷ്‌ട്രീയ കക്ഷികൾ ഉൾപ്പടെയുള്ളവർ ഇതിനെ തള്ളുകയായിരുന്നു. നിയമസഭ തിരഞ്ഞടുപ്പിൽ ലൗ ജിഹാദ് പ്രചാരണ വിഷയമായി ബി ജെ പി ഉയർത്തിക്കാട്ടിയിരുന്നു. അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുമെന്നും ബി ജെ പി പ്രകടനപത്രികയിലൂടെ ഉറപ്പ് നൽകിയിരുന്നു.
Comments