കൊച്ചി: മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി നാളെ ഹൈക്കോടതി അവധിക്കാല ബഞ്ച് പരിഗണിക്കും. ബന്ധു നിയമന സംഭവത്തിൽ ജലീലിനെ പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്താണ് റിട്ട് ഹർജി നൽകിയത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹർജി. ലോകായുക്തയുടേത് ഏകപക്ഷീയമായ ഉത്തരവാണെന്നാണ് വാദം.
മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നായിരുന്നു ലോകായുക്തയുടെ വിധി. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി. ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് നിരീക്ഷിച്ച ലോകായുക്ത തുടർ നടപടിയെടുക്കാൻ മുഖ്യമന്ത്രിയ്‌ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
കെടി ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേക ദൂതൻ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫീസിന് ഉത്തരവ് കൈമാറുക. രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം. ഇക്കാര്യമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Comments