തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. മുഖ്യമന്ത്രി കൊറോണ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയ്‌ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴുള്ളത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കലാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
കൊറോണ നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മുഖമന്ത്രി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്. എന്തുണ്ടായാലും വിവാദങ്ങൾ സൃഷ്ടിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
കൊറോണ സ്ഥിരീകരിച്ചതോടെ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെകെ ഷൈലജ പറഞ്ഞു.
ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി കൊറോണ സ്ഥിരീകരിച്ച വിവരം അറിയിക്കുന്നത്. എന്നാൽ രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രി ആശുപത്രി വിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തകരോട് ഏപ്രിൽ നാലിന് മുഖ്യമന്ത്രി കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയിരുന്നുവെന്നാണ് ഡോക്ടർ മാർ അറിയിച്ചത്.
രോഗലക്ഷണങ്ങൾ പ്രകടമായിട്ടും മുഖ്യമന്ത്രി പ്രചാരണത്തിനും വോട്ട് ചെയ്യാനും ഇറങ്ങിയെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രി കൊറോണ പ്രോട്ടോകോൾ ലംഘിച്ചതായുള്ള ആരോപണങ്ങൾ ഉയർന്നത്. മുഖ്യമന്ത്രി ഗുരുതര പ്രോട്ടോക്കോൾ ലംഘനമാണ് നടത്തിയതെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
Comments