ന്യൂഡൽഹി: കൊറോണ പ്രതിരോധം ഊർജ്ജിതമാക്കാനുള്ള സൈനിക മേധാവികളുടെ ആശയത്തിന് പ്രതിരോധവകുപ്പിന്റെ അനുമതി. ആരോഗ്യമേഖലയിൽ പ്രതിരോധ സേനകളിൽ പ്രവർത്തിച്ചു പരിചയമുള്ളവരെ നിയമിക്കാനുള്ള തീരുമാനത്തിനാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിൽ ഒപ്പിട്ടു.
കഴിഞ്ഞ ദിവസം സംയുക്ത സൈനിക മേധാവി ബിപിൻ റാവത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നൽകിയ പദ്ധതിയാണ് പ്രതിരോധമന്ത്രാലയം അംഗീകരിച്ചത്. വിമുക്ത ഭടന്മാരടക്കമുള്ളവർ എത്രയും പെട്ടന്ന് തിരികെ എത്തണമെന്ന ആഹ്വാനത്തിനൊപ്പം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദമാവുക എന്നതാണ് ഭേദഗതിയിലുള്ളത് .
പുതിയ കരാർ വ്യവസ്ഥയിൽ മെഡിക്കൽ ഓഫീസർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ വിമുക്തഭടന്മാരെ ആരോഗ്യമേഖലയിൽ നിയമിക്കപ്പെടും. ഇതുവഴി അടിയന്തിര സാഹചര്യത്തിലും രാത്രിയിലും രോഗികളുടെ പരിചരണം കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കുമെന്നും പ്രതിരോധ വകുപ്പറിയിച്ചു.
Comments