തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. സംസ്ഥാനത്ത് നടന്ന വലിയ വനം കൊള്ളയിൽ കേന്ദ്രസർക്കാർ ഇടപെട്ടേക്കും. 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ മൂന്ന് വർഷത്തേയ്‌ക്ക് മരം കടത്താനായിരുന്നു പദ്ധതിയിട്ടത്.
ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളിൽ നിന്നും കഴിഞ്ഞ ഡിസംബർ ജനുവരി മാസങ്ങളിലാണ് നൂറിലധികം വർഷം പഴക്കമുള്ള മരങ്ങൾ മുറിച്ച് കടത്തുന്നത്. എന്നാൽ റവന്യു പട്ടയ ഭൂമിയിൽ നിന്ന് 15 കോടി രൂപയുടെ ഈട്ടിമരങ്ങളാണ് മുറിച്ച് കടത്തിയത്. സർക്കാർ മുതൽ നശിപ്പിച്ചതിന് മരത്തടിയുടെ മൂന്നിരട്ടി തുക പിഴ അടക്കം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തുക.
അതേസമയം സംഭവത്തിൽ കൂടുതൽ വെട്ടിലാകുന്നത് സിപിഐ ആണ്. അന്നത്തെ വനം, റവന്യൂ വകുപ്പ് മന്ത്രിമാർ സിപിഐക്കാരാണ്. പട്ടയ ഭൂമിയിൽ നിന്നും കോടികളുടെ മരം മുറിച്ച് കടത്തിയത് വിവാദമായതോടെ സംഭവത്തിൽ സിപിഎം മൗനം പാലിച്ചു എന്നതും ശ്രദ്ധേയം. സിപിഎമ്മിന്റെ മുൻ സ്ഥാനാർത്ഥിയും റിപ്പോർട്ടർ ചാനൽ മേധാവി കൂടിയായിരുന്ന നികേഷ് കുമാറിന്റേത് അടക്കമുള്ളവരുടെ പങ്കുകൂടി പുറത്തുവന്നതോടെ മുഖ്യമന്ത്രിയും സിപിഎമ്മും കൂടുതൽ കുരുക്കിലായിരിക്കുകയാണ്.
വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം ശക്തമാക്കുന്ന തെളിവുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത നൽകി പ്രധാന പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന് ഇതിനു പകരമായി റോജി അഗസ്റ്റിൻ കോടികളുടെ കടം തീർത്തെന്നാണ് ആരോപണം ഉയരുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുടമകളിൽ ഒരാളാണ് റോജി അഗസ്റ്റിനെന്നാണ് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Comments