ദുഷാൻബെ : പാക് ഭീകരസംഘടനകളെ മുച്ചൂടും മുടിക്കാതെ ലോകത്ത് സമാധാനം കൈവരികയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. താജിക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ പ്രതിനിധിയുടെ മുന്നിൽ വച്ചായിരുന്നു അജിത് ഡോവലിന്റെ രൂക്ഷ വിമർശനം.
പാക് ഭീകര സംഘടനകളായ ലഷ്കർ ഇ തോയ്ബ , ജെയ്ഷെ ഇ മൊഹമ്മദ് എന്നിവകൾക്കെതിരെ ഷാങ്‌ഹായ് കോർപ്പറേഷൻ ശക്തമായ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരതയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം നിയന്ത്രിക്കാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സുമായി ഷാങ്‌ഹായ് സഹകരണ സംഘടന ധാരണ പത്രം ഒപ്പുവയ്‌ക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. നിലവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ പട്ടികയിലുള്ള പാകിസ്താനെ പ്രതിരോധത്തിലാക്കിയായിരുന്നു ഡോവലിന്റെ പരാമർശം.
ലോകത്ത് വിവിധ അന്താരാഷ്‌ട്ര സംഘടനകളും രാജ്യങ്ങളും ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയവർക്ക് അഭയം നൽകുന്ന രാജ്യമാണ് പാകിസ്താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎൻ കൊടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഹാഫിസ് സയിദിന് പെൻഷൻ നൽകുന്ന രാജ്യമാണ് പാകിസ്താൻ. മുംബൈ ആക്രമണത്തിന് ശേഷം ഒരു പതിറ്റാണ്ട് കടന്നു പോയിട്ടും ഒരു നടപടിയും എടുക്കാൻ പാകിസ്താനു സാധിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ചൈന – പാക് സാമ്പത്തിക ഇടനാഴിക്കെതിരേയും ഡോവൽ പരോക്ഷമായി വിമർശനമുന്നയിച്ചു. രാജ്യങ്ങൾ തമ്മിൽ ബന്ധമുണ്ടാകുന്നതും സംയുക്തമായി പദ്ധതി നടപ്പാക്കുന്നതും നല്ലതാണ്.പക്ഷേ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിലും അതിർത്തിക്കുള്ളിലും കൈ കടത്തിയാകരുത് ഇത്തരം പദ്ധതികൾ. കശ്മീരിലെ പാക് അധീന പ്രദേശത്തു കൂടി ചൈന പാക് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് ലാക്കാക്കിയായിരുന്നു ഈ പരാമർശം. ഇടനാഴി ഈ പ്രദേശത്തു കൂടി ആക്കിയതിനെതിരെ ഇന്ത്യ ചൈനയെ അതൃപ്തി അറിയിച്ചിരുന്നു.
ഭീകരരുടെ നൂതന മാർഗ്ഗങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും അതിന് അനുസരിച്ച് പദ്ധതികൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രോണുകളുടെ ഉപയോഗവും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള ഭീകര പ്രവർത്തനവും പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. പുതിയ സാങ്കേതിക വിദ്യകൾ ഭീകരർ ഉപയോഗിക്കുന്നു. ഇതിനെതിരെ കൂട്ടായ പ്രതിരോധം ആവശ്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തോടനുബന്ധിച്ച് റഷ്യൻ സുരക്ഷ ഉപദേഷ്ടാവ് നിക്കോളായ് പട്രുഷേവുമായി അദ്ദേഹം രണ്ടു മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്‌ച്ച നടത്തി. ഇരു രാജ്യങ്ങളുടേയും സംയുക്തതാത്പര്യങ്ങളും, ഇരുവരും നേരിടുന്ന ഭീഷണികളും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്യപ്പെട്ടു.
Comments