കൊല്ലം: കേരളത്തിലെ സ്ത്രീധന പീഡനങ്ങളും സ്ഥിതിഗതികളും പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുരേഷ് ഗോപി എംപി. സ്ത്രീ പീഡനങ്ങൾ ഒഴിവാക്കാൻ പഞ്ചായത്തുകളിൽ ഗ്രാമസഭ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം സംബന്ധിച്ച വിഷയത്തിലാണ് ഗ്രാമസഭകൾ വേണ്ടത്. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണം. പോലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ല. വിസ്മയയുടേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾക്ക് വലിയ അങ്കലാപ്പാണ്. സാമൂഹ്യനീതി വകുപ്പ് ഇത്തരം പ്രശ്‌നങ്ങൾ തടയാനുള്ള കാര്യങ്ങൾ ചെയ്യാൻ മുൻകൈ എടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
വിസമയയുടേത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. മനസിൽ ചില കാര്യങ്ങൾ ഉണ്ടെന്നും അത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചൊവ്വാഴ്ച താൻ ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്തെ വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്.
Comments