ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസറായി വിദേശിയെ നിയമിച്ചു. ആഴ്ചകൾക്ക് മുൻപ് നിയമിതനായ ധർമേന്ദ്ര ചുതുർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഈ ഒഴിവിലാണ് ആഗോള ലീഗൽ പോളിസി ഡയറക്ടറായി ജെറെമി കെസ്സലിനെ നിയമിച്ചത്. ഇന്ത്യയിൽ ട്വിറ്റർ ഐടി നിയമ ലംഘനം നടത്തുന്നുവെന്ന കേന്ദ്രസർക്കാർ കണ്ടെത്തലുകളെയും തുടർന്നുണ്ടായ തർക്കത്തെയും തുടർന്നാണ് ധർമ്മേന്ദ്ര രാജിവെച്ചത്.
ജെറെമി കെസ്സലിന്റൈ നിയമനവും കേന്ദ്ര ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ. പ്രശ്ന പരിഹാര ഓഫീസർ ഇന്ത്യയിൽ നിന്നുള്ളതാകണമെന്ന് ഐടി ചട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ളയാളാണ് ജെറെമി കെസ്സൽ. പ്രശ്ന പരിഹാരത്തിനായുള്ള ഇമെയിൽ കെസ്സലിന് കൈമാറിയിട്ടുണ്ട്.
ജൂൺ അഞ്ചിനാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം കംപ്ലെയിന്റ്സ് ഓഫീസറെ നിയമിക്കാൻ തങ്ങൾ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ധർമേന്ദ്രയെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ യുഎസിലെ മേൽവിലാസമാണ് ട്വിറ്റർ നൽകിയത്. തുടർന്ന് കേന്ദ്രത്തിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനാൽ ട്വിറ്ററിന് നിയമ പരിരക്ഷയും നഷ്ടമായിരുന്നു.
മെയ് 25 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമ പ്രകാരം ഉപയോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. 50 ലക്ഷത്തിൽ അധികം ഉപയോക്താക്കളുള്ള എല്ലാ സുപ്രധാന സമൂഹ മാദ്ധ്യമ സ്ഥാപനങ്ങളും പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഒരു കംപ്ലെയിൻറ്സ് ഓഫീസറെ നിയമിക്കണമെന്നായികുന്നു നിർദ്ദേശം. ഇത്തരം ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവർ ആയിരിക്കണമെന്നും പുതിയ നിയമം പറയുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കാതെയാണ് ട്വിറ്റർ വിദേശിയെ കംപ്ലെയിന്റ്സ് ഓഫീസറായി നിയമിച്ചിരിക്കുന്നത്.
Comments