ഗുവാഹട്ടി : കൊറോണയെ തുടർന്ന് ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്ക് ധനസഹായവുമായി അസം സർക്കാർ. ഇതിനായുള്ള പുതിയ പദ്ധതിയ്‌ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവതരിപ്പിച്ചു. 2.5 ലക്ഷം രൂപ വീതമാണ് ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾക്ക് സർക്കാർ സഹായമായി നൽകുക.
ഒറ്റത്തവണ ധനസഹായം നൽകുന്ന പദ്ധതിയ്‌ക്കാണ് സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്നത്. പ്രതീശീർഷ വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. കൊറോണ ബാധിച്ച് ഭർത്താക്കന്മാർ മരിച്ച 873 സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 176 വിധവകൾക്ക് ഹിമന്ത ബിശ്വ ശർമ്മ ചെക്ക് കൈമാറി. ബാക്കിയുള്ളവർക്ക് ഉടൻ കൈമാറുമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എട്ട് ജില്ലകളിലുള്ളവർക്കാണ് ചെക്കുകൾ കൈമാറിയത്.
ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിൽ വ്യക്തിപരമായി ഒട്ടും സന്തോഷവാനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണയായി സർക്കാർ പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ സന്തോഷമാണ് തോന്നാറ്. എന്നാൽ ഇത് ഒട്ടും സന്തോഷം പകരുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments