ന്യൂഡൽഹി : ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഫോൺ ചോർന്നെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി കേന്ദ്രം രംഗത്ത് വന്നത്.
ദി ഗാർഡിയൻ, ദി വയർ, തുടങ്ങി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഫോൺ ചോർത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നോതാക്കൾ, 40 ഓളം മാദ്ധ്യമ പ്രവർത്തകർ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ടുകൾ.
എന്നാൽ ഓരോ പൗരന്റെയും മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥരാണെന്നും, അതുകൊണ്ടുതന്നെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മാദ്ധ്യമങ്ങൾ കെട്ടിച്ചമച്ച റിപ്പോർട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന് ലഭിച്ച ചോദ്യാവലിയിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ കാലങ്ങളായി സർക്കാർ നൽകുന്നുണ്ട്. മാദ്ധ്യമങ്ങൾ സ്വയം അന്വേഷികളു,ം വിധികർത്താക്കളുമായി മാറുകയാണെന്നും കേന്ദ്രം പറഞ്ഞു. പെഗാസസ്
സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ നൽകിയ വിവരാവകാശ അപേക്ഷയ്‌ക്ക് സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഇതിൽ നിന്നും സർക്കാരിന് പെഗാസിസുമായി ബന്ധമില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രി നേരത്തെ പാർലമെന്റിൽ ഉൾപ്പെടെ വിശദമാക്കിയിരുന്നു. സർക്കാരിന് കൃത്യമായ പ്രോട്ടോകോൾ ഉണ്ട്. ഇതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
















Comments