ഇന്ത്യൻ വിദ്യാർത്ഥികളോട് ചൈനയുടെ ക്രൂരത; രാജ്യത്ത് നിരോധിച്ച ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുന്നതായി പരാതി

Published by
Janam Web Desk

ന്യൂഡൽഹി : ചൈനയിൽ ഉപരിപഠനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിരോധിച്ചിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുന്നതായി പരാതി. ചൈനയിലെ വിവിധ സർവ്വകലാശാലകളിലായി ഏകദേശം 23000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവരോട് രാജ്യത്ത് നിരോധിച്ച ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ചൈനീസ് സർവ്വകലാശാലകൾ നിർബന്ധിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ചൈനയിലേയ്‌ക്ക് പോകാൻ സാധിക്കില്ല. അതിനാൽ ഓൺലൈൻ വഴിയാണ് പഠനം നടക്കുന്നത്. എന്നാൽ ചൈനയിലെ മിക്ക സർവ്വകലാശാലകളും വീ ചാറ്റ്, ഡിംഗ്ടാക്ക്, സൂപ്പർസ്റ്റാർ മുതലായ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള അപ്പുകൾ വഴിയാണ് ഓൺലൈൻ പഠനം നടത്തുന്നത്. വീഡിയോ കോളിന് ഇന്ത്യയിൽ ലഭിക്കാത്ത ടെൻസെന്റ് എന്ന അപ്ലിക്കേഷനാണ് ചൈനീസ് സർവകലാശാലകൾ ഉപയോഗിക്കുന്നത്.

പഠനം തുടരണമെങ്കിൽ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്ന് സർവ്വകലാശാലകൾ നിർബന്ധിക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് ചൈനയിലും ഇന്ത്യയിലുമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. നിലവിൽ വിപിഎൻ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവർ പഠനം തുടരുന്നത്. എന്നാൽ ഇത് ശാശ്വത പരിഹാരമല്ല.

Share
Leave a Comment