മഹബൂബബാദ് (തെലങ്കാന); രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെലങ്കാനയിലെ മഹബൂബാബാദിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി എൻഡിഎ നിശ്ചയിച്ചു. എന്നാൽ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് നദ്ദ ചോദിച്ചു. രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്റെ അവസ്ഥയെന്താകും. കൊവിഡിനെ നേരിടാനോ നാണയപ്പെരുപ്പത്തെ നേരിടാനോ രാഹുലിന് കഴിയുമായിരുന്നോയെന്നും നദ്ദ ചോദിച്ചു. ആഗോള വെല്ലുവിളികളിലും വികസനത്തിലും രാഹുൽ എന്ത് ചെയ്‌തേനെയെന്നും നദ്ദ ചോദിച്ചു.
അഴിമതിക്കാരെ അകറ്റി നിർത്താൻ നരേന്ദ്രമോദി പറയുമ്പോൾ അവരെ സംരക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ ആഹ്വാനമെന്ന് നദ്ദ ചൂണ്ടിക്കാട്ടി. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും ഡൽഹി മുഖ്യമന്ത്രി കെജ് രിവാളും അഴിമതിക്കേസുകളിൽ ജയിലിലാണ്. എല്ലാ അഴിമതിക്കാരും പരസ്പരം സംരക്ഷിക്കാൻ വേണ്ടി ഒരുമിച്ച് ചേർന്നിരിക്കുകയാണെന്നും നദ്ദ പരിഹസിച്ചു.
തെലങ്കാനയിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരും പ്രീണനവും അഴിമതിയുമാണ് നടത്തുന്നതെന്ന് നദ്ദ ചൂണ്ടിക്കാട്ടി. നേരത്തെ ബിആർഎസ് സർക്കാരിൽ നിന്നും തെലങ്കാനയിലെ ജനങ്ങൾ നേരിട്ടതും ഇതു തന്നെയാണ്. അതാണ് ഇപ്പോൾ കോൺഗ്രസ് സർക്കാരും തുടരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ തെരഞ്ഞെടുക്കാനുളള മാനസീകമായ ഒരുക്കത്തിലാണ് തെലങ്കാനയിലെ ജനങ്ങളെന്നും നദ്ദ കൂട്ടിച്ചേർത്തു.