കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ പരമാധികാരത്തെ ബഹുമാനിക്കുമെന്നും, അതിർത്തി കടന്നുള്ള യാതൊരു പ്രവർത്തനങ്ങളും നടത്തില്ലെന്നുമുള്ള ഉറപ്പുമായി ചൈന. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും അഫ്ഗാനിലെ ചൈനീസ് അംബാസിഡർ വാങ് യുവും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് തീരുമാനം. ‘അഫ്ഗാനിസ്താന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ചൈന ബഹുമാനിക്കുന്നു. അഫ്ഗാന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാനില്ല. അവരുടെ രാജ്യതാത്പര്യങ്ങൾക്കനുസരിച്ചുള്ള വികസനത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും’ വാങ് യു പറഞ്ഞു. താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ ഇത് രണ്ടാം വട്ടമാണ് താലിബാന്റെയും അഫ്ഗാന്റെയും ഉന്നത നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
കൊറോണയെ പ്രതിരോധിക്കാൻ അഫ്ഗാന് മൂന്ന് മില്ല്യൺ ഡോസ് വാക്‌സിൻ നൽകുമെന്നും ചൈന പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായിട്ടാണ് മൂന്ന് മില്ല്യൺ ഡോസ് വാക്‌സിൻ എത്തിക്കുക. പിന്നീട് ഘട്ടം ഘട്ടമായി ബാക്കി വാക്‌സിനും എത്തിക്കും. അഫ്ഗാന് ചൈന 31 മില്ല്യൺ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വാക്‌സിനും നൽകുന്നത്. ഭക്ഷണം, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവയെല്ലാം അഫ്ഗാന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രതിസന്ധി ഘട്ടത്തിനിടയിലും ചൈനീസ് എംബസിയേയും അവിടുത്തെ ഉദ്യോഗസ്ഥരേയും സംരക്ഷിച്ചതിനും വാങ് യു താലിബാന് നന്ദി അറിയിച്ചു.
അഫ്ഗാനിലെ സഹായ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി ഡോളർ സഹായമായി നൽകാനുള്ള യുഎൻ തീരുമാനത്തേയും ചൈന പ്രശംസിച്ചു. ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേത് അടക്കം വിദേശസഹായങ്ങൾ നിലച്ചതോടെയാണ് അഫ്ഗാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതോടെയാണ് മനുഷ്യത്വപരമായ പിന്തുണ അറിയിച്ച് കൊണ്ട് യുഎൻ സഹായം വാഗ്ദാനം പ്രഖ്യാപിച്ചത്. അഫ്ഗാനിൽ തുടർന്നും യുഎന്നിന്റെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Comments