തിരുവനന്തപുരം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ച കോൺഗ്രസ് മുതിർന്ന നേതാവ് പി ചിദംബരത്തെ തള്ളി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ വിഷയങ്ങളിൽ അഭിപ്രായം പറയാൻ കേരളത്തിലെ നേതാക്കൾക്ക് അറിയാം. തങ്ങൾ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ല. ബിഷപ്പിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്നും സുധാകരൻ പറഞ്ഞു.
ചിദംബരം പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്‌ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ചുകൊണ്ട് പി ചിദംബരം നേരത്തെ രംഗത്തെത്തിയിരുന്നു. നർക്കോട്ടിക് ജിഹാദ് പരാമർശം വെളിവാക്കുന്നത് വികലമായ മനോഭാവമാണ്. മതവിഭാഗങ്ങളെ വർഗീയമായി ഭിന്നിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും ഈ മതഭ്രാന്തിനെ രാജ്യം പുറന്തള്ളണമെന്നുമാണ് ചിദംബരം പറഞ്ഞത്.
ഇന്ത്യൻ എക്‌സ്പ്രസിന്റെ ലേഖനത്തിലാണ് ചിദംബരം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പേരെടുത്ത് വിമർശിച്ചത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തിൽ പറഞ്ഞിരുന്നു.
Comments