കൊച്ചി: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായയെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്ന് എക്‌സൈസ് പറഞ്ഞു. ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികൾക്കും എംഡിഎംഎ ഉപയോഗിക്കുന്ന സിനിമാക്കാർക്കും ഇടയിലെ കണ്ണിയാണ് ഇവരെന്ന സംശയം.
കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്നും ഓഗസ്റ്റിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. 1.86 കിലോ ഗ്രാം ലഹരിയാണ് ഇവരിൽ നിന്നും മൊത്തം പിടിച്ചെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചെടുത്തിരുന്നു. കേസിന് പിന്നിൽ വൻ ലഹരി ഇടപാട് റാക്കറ്റ് ഉണ്ടെന്നാണ് എക്‌സൈസിന്റെ വിലയിരുത്തൽ.
















Comments