തിരുവനന്തപുരം : കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി ധനകാര്യ പരിശോധനാ റിപ്പോർട്ട്. ഹരിപ്പാട്, തൊടുപുഴ, എറണാകുളം, കണ്ണൂർ ഡിപ്പോകളിൽ വൻ ക്രമക്കേട് നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കെഎസ്ആർടിസി ചീഫ് എൻജിനീയർ ആർ ബിന്ദു അഴിമതി നടത്തിയെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ ഇന്ദുവിനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യണമെന്നും ധനകാര്യ റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് 1.39 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് അപാകത ഉണ്ടെന്ന് കണ്ടെത്തിയിട്ടും ഇന്ദു കരാറിന് തുക അനുവദിച്ചു. 1.39 കോടി രൂപയാണ് ഇതിലൂടെ നഷ്ടമുണ്ടായത്. കരാറുകാരന് തുക അനുവദിച്ചത് അഴിമതിക്ക് കൂട്ടുനിൽക്കലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇന്ദുവിൽ നിന്ന് തന്നെ നഷ്ടം നികത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമ്മാണ കാലാവധി ആറ് മാസത്തിൽ നിന്ന് 11 മാസമായി നീട്ടിൽ നൽകി, മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. കണ്ണൂർ ഡിപ്പോയിലും സമാന രീതിയിലാണ് ക്രമക്കേട് നടന്നത്. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പ് കേന്ദ്രലും ഗ്യാരേജും നിർമ്മിക്കുന്ന കരാറുകാർക്ക അനുകൂല നിലപാട് സ്വീകരിച്ചു.
പിഡബ്ല്യുഡി, കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറിൽ പങ്കെടുക്കാൻ അനുവദിച്ചു എന്നിവയാണ് ഇന്ദുവിനെതിരായ ആരോപണങ്ങൾ. സംഭവത്തിൽ വിശദമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments