കൊച്ചി: നയതന്ത്ര ചാനൽ എന്ന വ്യാജേന സ്വർണം കടത്തിയ കേസിൽ ഒരു പ്രതിയെക്കൂടി മാപ്പുസാക്ഷിയാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നീക്കം തുടങ്ങി. ദുബൈയിൽ നിന്നെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെയാണ് മാപ്പുസാക്ഷിയാക്കുക. ഇതിനുള്ള അപേക്ഷ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു. ശനിയാഴ്ച കൊച്ചി എൻഐഎ കോടതി വാദം കേൾക്കും. സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായർ അടക്കം അഞ്ച് പേരെ നേരത്തെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.
വ്യാജ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ വിദേശത്ത് നിന്നുള്ള സൂത്രധാരൻമാരിലൊരാളാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂർ എന്ന മൻജു. കേസിലെ മുപ്പത്തിയഞ്ചാം പ്രതിയായ മുഹമ്മദ് മൻസൂർ ജൂണിലാണ് അറസ്റ്റിലാകുന്നത്. ദുബായിൽ നിന്ന് നാട്ടിലെത്തിയ ഉടൻ വിമാനത്താവളത്തിൽവെച്ച് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ വിദേശത്തെ ഇടപെടലുകളും നീക്കവും എങ്ങനെയായിരുന്നു എന്നും ആരൊക്കെയാണ് കേരളത്തിലെ കണ്ണികൾ ആരൊക്കെയെന്നുള്ള വിവരങ്ങൾ മൻസൂറിന് അറിയാം എന്നാണ് എൻഐഎ കണക്ക് കൂട്ടുന്നത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മൻസൂർ പങ്കാളിയായിരുന്നു. മുഹമ്മദ് മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിനുള്ള അപേക്ഷയിൽ ശനിയാഴ്ച കൊച്ചിയിലെ എൻഐഎ കോടതി വാദം കേൾക്കും. നിലവിൽ കോഫെപോസ തടവ് കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ച് പേർ സ്വർണ്ണക്കടത്ത് കേസിൽ മാപ്പുസാക്ഷികളാണ്. ഇരുപത് പേരെ പ്രതികളാക്കി എൻഐഎ ആദ്യഘട്ട കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു.
Comments