ന്യൂഡൽഹി : കേന്ദ്രസർക്കാർ ഓഫീസുകളിൽ നവംബർ 8 മുതൽ ഹാജർ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് പഞ്ചിംഗ് പുനസ്ഥാപിക്കാൻ തീരുമാനം. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.കൊറോണ മഹാമാരി രൂക്ഷമായതിനെ തുടർന്ന് ജീവനക്കാരെ ബയോമെട്രിക് ഹാജരിൽ നിന്ന് മുമ്പ് ഒഴിവാക്കിയിരുന്നു.
സമീപം സാനിറ്റൈസറുകൾ നിർബന്ധമായും സ്ഥാപിച്ചിട്ടുണ്ടെന്നും ഹാജർ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാരും അവരുടെ കൈകൾ അണുവിമുക്തമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാ ജീവനക്കാരും അവരുടെ ഹാജർ രേഖപ്പെടുത്തുമ്പോൾ ആറടി ശാരീരിക അകലം പാലിക്കണം. ആവശ്യമെങ്കിൽ, തിരക്ക് ഒഴിവാക്കാൻ അധിക ബയോമെട്രിക് ഹാജർ മെഷീനുകൾ സ്ഥാപിക്കാമെന്ന് പേഴ്‌സണൽ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.
എല്ലാ ജീവനക്കാരും അവരുടെ ഹാജർ രേഖപ്പെടുത്തുന്ന സമയത്ത് ഉൾപ്പടെ എല്ലാ സമയത്തും മാസ്‌കുകൾ ധരിക്കണം. മീറ്റിങ്ങുകളും കോൺഫറൻസുകളും കഴിയുന്നത്ര ഓൺലൈൻ ആയി തുടരും.പൊതു താൽപര്യം കണക്കിലെടുത്തായിരിക്കണം ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. എല്ലാ ഉദ്യോഗസ്ഥരും കൊറോണ ജാഗ്രത മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
Comments