ടെൽഅവീവ്: ഇസ്രയേലിന്റെ ആരോഗ്യവകുപ്പിന് നേരെ ഇറാന്റെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹാക്കർമാർ 2,90,000 രോഗികളുടെ രേഖകൾ ഹാക്ക് ചെയ്‌തെന്നാണ് കണ്ടെത്തൽ. ഇസ്രയേലിന്റെ മാകോൺ മോർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രേഖകളാണ് സൈബർ ആക്രമണത്തിലൂടെ ഇറാൻ തട്ടിയെടുത്തത്. ഇറാൻ കേന്ദ്രീകരിച്ചുള്ള ബ്ലാക് ഷാഡോ എന്ന ഹാക്കിംഗ് സംഘമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബ്ലാക് ഷാഡോ ടെലഗ്രാമിലൂടെ രോഗികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. വെബ് സൈറ്റ് വിവരങ്ങളിൽ രോഗിയുടെ പേര്, താമസം, എച്ച്.ഐ.വി വിവരങ്ങൾ എന്നിവയടക്കമാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. ഇതിന് പുറമേ ഇസ്രയേലിന്റെ അറ്റാർഫ് ഡേറ്റിംഗ് വെബ്‌സൈറ്റ്, വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന പെഗാസസ്, പൊതുഗതാഗത കമ്പനി ഡാൻ, കുട്ടികളുടെ മ്യൂസിയമായ കാവിം എന്നിവയുടെ വിവരങ്ങളും ചോർത്തപ്പെട്ടെന്നാണ് വിവരം.
പൗരന്മാരുടെ ഏറെ ഗൗരവതരമായ സ്വകാര്യ വിവരങ്ങളാണ് ഇറാൻ തട്ടിയെടുത്തിരി ക്കുന്നതെന്നാണ് ഇസ്രയേലിന്റെ ഇന്റർനെറ്റ് അസോസിയേഷൻ നിരീക്ഷിക്കുന്നത്. ഇസ്രയേലിന് നേരെ നടക്കുന്നത് സൈബർ ഭീകരതയാണ്. പൗരന്മാരുടെ നഷ്ടം കുറയ്‌ക്കാൻ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇസ്രയേൽ അറിയിച്ചു.
Comments