ചെന്നെ : ലിവിംങ് ടുഗെതർ ആയി ജീവിച്ചതിന്റെ പേരിൽ കുടുംബകോടതികളിൽ വ്യവഹാരങ്ങൾ ഉന്നയിക്കാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ തർക്കം ഉന്നയിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകാനാവില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. നിയമാനുസൃതം വിവാഹിതായവർക്ക് മാത്രമേ കുടുംബകോടതികളിൽ ദാമ്പത്യ തർക്കങ്ങൾ ഉന്നയിക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹമോചന നിയമത്തിലെ വകുപ്പ് 32 പ്രകാരം ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിനിയായ കലൈശെൽവി മുൻപ് കുടുംബകോടതിയെ സമീപിച്ചിരുന്നു. നിയമപ്രകാരം വിവാഹിതരാവാതെ 2013 മുതൽ ജോസഫ് ബേബി എന്നയാളോടൊപ്പം ഒന്നിച്ചു ജീവിച്ചു. പിന്നീട് ഇയാൾ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് സ്വന്തമാക്കി ഉപേക്ഷിച്ചെന്ന് കലൈശെൽവി ആരോപിച്ചു.
ഹർജി കുടുംബകോടതി തളളിയിരുന്നു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസുമാരായ എസ്. വൈദ്യനാഥൻ,ആർ.വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുടുംബകോാടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.
Comments