തിരുവനന്തപുരം : കെഎസ്ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസ് റോഡിലാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഫോസിസിന് സമീപം ടിഎസ് സി ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അച്ഛനും മകനും ബസിനടിയിൽ കുടുങ്ങിപ്പോയി.
തൃശൂർ സ്വദേശിയായ രാജേഷും കുടുംബവും ബാലരാമപുരം മുടവൂർ പാറയിലാണ് താമസിക്കുന്നത്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
Comments