മലപ്പുറം: മലപ്പുറത്ത് നവവരനെ ഭാര്യാ വീട്ടുകാർ മർദ്ധിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പോലീസുകാർ എത്തിയില്ലായിരുന്നെങ്കിൽ തന്നെ കൊന്നേനെയെന്ന് മർദ്ദനത്തിന് ഇരയായ അബ്ദുൾ അസീബ് പറഞ്ഞു. മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. കുടിയ്‌ക്കാൻ വെള്ളം പോലും ചോദിച്ചിട്ട് തന്നില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുൾ അസീബ് ഒരു ചാനൽ ചർച്ചയ്‌ക്കിടെ പറഞ്ഞു.
ഏഴ് പേർ ചേർന്നാണ് തന്നെ മർദ്ദിച്ചത്. ഓഫീസിനുള്ളിൽവെച്ചും തന്നെ മർദ്ദിച്ചു. തുടർന്നാണ് കാറിൽ കയറ്റിക്കൊണ്ടു പോയത്. കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളേയും കൊല്ലുമെന്ന് ഭാര്യയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നും അബ്ദുൾ അസീബ് പറഞ്ഞു. അതേസമയം സംഭവത്തിൽ ആറ് പേരെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യയുടെ പിതാവടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നും അസീബ് വ്യക്തമാക്കിയിരുന്നു. ഒന്നര മാസം മുമ്പാണ് യുവാവ് വിവാഹിതനായത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ അവിടെ നിന്നും കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഭാര്യ വീട്ടിലെത്തിച്ച് അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്നാണ് അസീബ് ആരോപിക്കുന്നത്.
















Comments