കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് പേരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി.വിപണിയിൽ 3.71 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ,തൃശ്ശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജ്,കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
ബോർഡ് പെട്ടിയുടെ ഉള്ളിൽ രണ്ട് അടരുകൾക്ക് ഇടയിലായി മിശ്രിത രൂപത്തിൽ പശ രൂപത്തിൽ തേച്ച് സ്വർണം കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഡി ആർ ഐ നൽകിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്. ദുബായിൽ നിന്നുള്ള Ix 346 വിമാനത്തിലെ യാത്രക്കാരായിരുന്നു പിടിയിലായ മൂന്ന് പേർ. പിടിയിലായ ബഷീർ കടത്താൻ ശ്രമിച്ചത് 1628 ഗ്രാം സ്വർണം ആണ് . ഇതിന്റെ മൂല്യം 80.50 ലക്ഷം വരും. ആൽബിൻ തോമസിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണത്തിന് 1694 ഗ്രാം തൂക്കം ഉണ്ട്. മൂല്യം 83.76 ലക്ഷം. നാസറിൽ നിന്നും 84.76 ലക്ഷം രൂപ മൂല്യം ഉള്ള 1711 ഗ്രാം സ്വർണം ആണ് പിടിച്ചത്.
ദുബായിൽ നിന്നുള്ള FZ419 വിമാനത്തിലെ യാത്രക്കാരനായ തൃശ്ശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജിൽ നിന്നും 2284 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. 1114 ഗ്രാം സ്വർണ മിശ്രിതം ഇയാൾ അടിവസ്ത്രത്തിന് ഉള്ളിലും 1170 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ക്യാപ്സൂളുകളിൽ ആക്കി ശരീരത്തിന് ഉള്ളിലും ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്.
കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാനിൽ നിന്നും 676 ഗ്രാം സ്വർണ മിശ്രിതം ആണ് കണ്ടെടുത്തത്. ഷാർജയിൽ നിന്നുള്ള W9 0452 വിമാനത്തിലെ യാത്രക്കാരൻ ആയ ഇയാൾ സ്വർണം അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
Comments