തിരുവനന്തപുരം:സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറി വാങ്ങാന്‍ നീക്കം . തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനാണ് സർക്കാർ ശ്രമം. ഇന്ന് മുതൽ സംസ്ഥാനത്തേക്ക് കൂടുതൽ പച്ചക്കറികൾ എത്തിത്തുടങ്ങുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാക്കാനാണ് ശ്രമം.
സംസ്ഥാനത്ത് പലയിടത്തും പച്ചക്കറി വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ചില്ലറവിപണിയിൽ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്‌ക്ക് 30 മുതൽ നാൽപതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികൾക്കും മൊത്തവില 60 മുതൽ 80 രൂപ വരെയായി. കനത്തമഴയെത്തുടർന്ന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.
പ്രാദേശികമായി അധികം ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. അതിലൂടെ സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതുവിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്താനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
















Comments