ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും സെൻസർ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. രാജ്യത്തെ ക്രമസമാധാനം നിലനിർത്താൻ കങ്കണയുടെ എല്ലാ പോസ്റ്റുകളും സെൻസർ ചെയ്യണമെന്നാണ് ആവശ്യം. അഭിഭാഷകനായ ചരൺജീത്ത് സിങ് ചന്ദേർപാലാണ് ഹർജി സമർപ്പിച്ചത്. കങ്കണയ്‌ക്കെതിരായി രാജ്യത്തിന്റെ പല ഭാഗത്തായി രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും മുംബൈയിലെ ഘർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ കേസുകളിലെല്ലാം ആറ് മാസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നും, രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്ഥാൻ തീവ്രവാദികളെ കുറിച്ചുള്ള കങ്കണയുടെ ഒരു പോസ്റ്റാണ് വിവാദങ്ങൾക്ക് ആധാരം. ഇത് വലിയ വിവാദമായിരുന്നു. കങ്കണയുടെ പോസ്റ്റുകൾ അപകീർത്തികരവും മതനിന്ദയുമാണെന്നും ഹർജിയിൽ പറയുന്നു. ‘ മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തിലുള്ളതാണ് കങ്കണയുടെ പോസ്റ്റുകൾ. സിഖുകാരെ രാജ്യവിരുദ്ധരായി അവർ ചിത്രീകരിക്കുകയാണ്. നിരപരാധികൾ കൊല്ലപ്പെട്ടതിനേയും അവർ ന്യായീകരിക്കുന്നു. രാജ്യ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് അവരുടെ പരാമർശങ്ങൾ. അവർ കനത്ത ശിക്ഷ അർഹിക്കുന്നു. ഇതിന് യാതൊരു ന്യായീകരണവുമില്ലെന്നും” ഹർജിയിൽ പറയുന്നു.
രാജ്യത്ത് ക്രമസമാധാനം നിലനിർത്തണമെങ്കിൽ കങ്കണയുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയോ, സെൻസർ ചെയ്യുകയോ വേണം. കർഷക സമരത്തെ പറ്റിയെല്ലാം തികച്ചും നിരുത്തരപരമായ പ്രസ്താവനകളാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിഖ് കർഷകരെ ഖലിസ്ഥാനി തീവ്രവാദികളായി ചിത്രീകരിച്ചത് അംഗീകരിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
Comments