തിരുവനന്തപുരം ; പാർട്ടിക്കാരെ രക്ഷിക്കാൻ സിപിഎം ഖജനാവിൽ നിന്നും ചെലവഴിച്ച പണം തിരികെ അടയ്‌ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഈ കേസിന് വേണ്ടി ചെലവഴിച്ച പണം തിരിച്ചടക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
പാർട്ടിയുടെ ആവശ്യത്തിന് എതിർ പാർട്ടിക്കാരുടെ ജീവനെടുത്ത ശേഷം പാർട്ടിക്കാരെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് സുപ്രീംകോടതി അഭിഭാഷകരെയും സർക്കാർ ചെലവിൽ ഇറക്കുമതി ചെയ്യുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനേയും മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ഈ കേസിനു വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടച്ചടക്കണം.
പാർട്ടിയുടെ ആവശ്യത്തിന് എതിർ പാർട്ടിക്കാരുടെ ജീവനെടുത്ത ശേഷം പാർട്ടിക്കാരെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് സുപ്രീംകോടതി അഭിഭാഷകരെയും മറ്റും സർക്കാർ ചെലവിൽ ഇറക്കുമതി ചെയ്യുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. 2021 ഏപ്രിൽ 17നു അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസിൽ ജനാവിൽ നിന്ന് അഭിഭാഷകർക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസിൽ 75.40 ലക്ഷം രൂപയും. ഏപ്രിൽ 17നുശേഷം അനുവദിച്ച തുക ഈ പട്ടികയിലില്ല.
സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറൽ, ഒരു സ്റ്റേറ്റ് അറ്റോർണി, ഒരു ഡിജിപി രണ്ട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ, 2 അഡീഷണൽ ഡിജിപിമാർ എന്നിവരും 150ഓളം പബ്ലിക് പ്രോസിക്യൂട്ടർമാരും ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിന്ന് മണിക്കൂറിന് ലക്ഷങ്ങൾ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത്.
പെരിയ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ഏതു വിധേനയും സിബിഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സർക്കാർ അപ്പീൽ പോയത്. എന്നാൽ നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് സിബിഐ അന്വേഷണം സാധ്യമായതും സിപിഎംകാരായ പ്രതികൾ അറസ്റ്റിലായതും. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 21 പേരാണ് ഇപ്പോൾ പ്രതിസ്ഥാനത്ത്. പെരിയകേസിലെ പ്രതികളുടെ ഭാര്യമാർക്ക് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കാസർകോഡ് ജില്ലാ ആശുപത്രിയിൽ ജോലി നല്കിയതും വൻ വിവാദമായിരുന്നു. ശിലായുഗത്തിലാണ് ഇപ്പോഴും സിപിഎം.
















Comments