തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചത്. ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ വരുന്നത് അവകാശം നേടാനാണ്, ഔദാര്യത്തിനല്ല. അഴിമതി അനുവദിക്കില്ല. ദീർഘനാൾ വാതിൽ മുട്ടിയിട്ടും തുറക്കാത്തവരുടെ ലക്ഷ്യം വേറെയാണെന്നും അത്തരക്കാർ പോകുന്നത് വേറെ ഇടത്താകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ചില ഉദ്യോഗസ്ഥർ വാതിൽ തുറക്കുന്നില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പോലും ഉഴപ്പുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവർക്കുമറിയാമെന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്.
മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. അഴിമതി ഇല്ലാത്ത നാടാണ് നമ്മൾക്ക് ആവശ്യമെന്നും ജനങ്ങൾ സമീപിക്കുമ്പോൾ ആരോഗ്യപരമായ സമീപനമുണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















Comments