കൊച്ചി: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമ ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോർജ്ജ്, കേന്ദ്ര സെൻസർ ബോർഡ് എന്നിവയ്‌ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
സംഭവത്തിൽ കേന്ദ്ര സെൻസർ ബോർഡ് മറുപടി നൽകിയിട്ടുണ്ട്. സെൻസർ ചെയ്ത പതിപ്പല്ല പ്രദർശിപ്പിച്ചതെന്ന് സെൻസർബോർഡ് അറിയിച്ചത്. ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളി സിനിമയ്‌ക്ക് നൽകിയിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലർന്ന ഭാഷ കൊണ്ട് ചർച്ചയായ സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Comments