തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകി യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി ശ്യാം രാജ്. രശ്മിതയ്‌ക്കെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർക്കാണ് പരാതി നൽകിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരാതിയുടെ പകർപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവൺമെന്റ് പ്ലീഡറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുതെന്ന് പരാതി നൽകിയ ശേഷം അദ്ദേഹം പറഞ്ഞു. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച്, അവർ ഫേ്‌സ് ബുക്കിലെഴുതിയത് മുഴുവൻ അസത്യങ്ങളാണ്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്.രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പുണ്ടാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു പക്ഷേ നിയമത്തിന്റെ പഴുതുകളുപയോഗിച്ചവർ ശിക്ഷിക്കപ്പെടാതെ രക്ഷപെടുമായിരിക്കാം. എന്നിരുന്നാലും ഒരു വശത്ത് ചൈനയും, മറുവശത്ത് പാക്കിസ്താനും ഇല്ലാതാക്കാൻ തക്കം പാർത്തിരിയ്‌ക്കുന്നൊരു രാജ്യത്ത് ,രാജ്യത്തിനുള്ളിൽ നിന്നു തന്നെ ഇത്തരത്തിൽ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.
തനിയ്‌ക്കെതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റ് നോക്കി വരെ കേസെടുത്ത മുഖ്യമന്ത്രി, സംയുക്ത സൈനിക മേധാവി മരണപ്പെട്ട ദിവസം തന്നെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയ ആൾക്കെതിരെ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ശ്യാം രാജ് വ്യക്തമാക്കി.
ജനറൽ ബിപിൻ റാവത്ത് അന്തരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള രശ്തിമയുടെ പ്രതികരണം. ബിപിൻ റാവത്തിനെ ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നും രശ്മിതയുടെ പരാമർശം. സംഭവത്തിൽ രശ്മിതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ശ്യാം രാജ് പരാതി നൽകിയത്.
Comments