തിരുവനന്തപുരം: പൊതു നിരത്തിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്നവിധത്തിൽ ഹോൺ അടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ഡെസിബെൽ ശക്തമാക്കുകയാണെന്നും എംവിഡി അറിയിച്ചു.
ഹോൺ നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നവർ, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകൾ, സൈലൻസറുകൾ തുടങ്ങിയവ കണ്ടെത്തി നടപടി എടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. ഇതാണ് ഓപ്പറേഷൻ ഡെസിബെൽ കൊണ്ട് ലക്ഷ്യമിടുന്നതെന്നും എംവിഡി കൂട്ടിച്ചേർത്തു. നിരന്തരമായ ഹോൺ ഉപയോഗം ശല്യത്തെക്കാളുപരി ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്കു വരെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടികൾ കർശനമാക്കാൻ എംവിഡി തീരുമാനിച്ചത്.
തീരുമാനത്തിന്റെ ഭാഗമായി പ്രരംഭഘട്ടത്തിൽ പ്രധാന നഗരങ്ങളിലായി പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് സിഗ്‌നൽ, ട്രാഫിക് ബ്ലോക്ക്, സ്‌കൂളുകൾ, ആശുപത്രികൾ, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ ശബ്ദ മലിനീകരണം തടയാനാണ് എംവിഡിയുടെ തീരുമാനം. 70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടാതെ 120 ഡെസിബല്ലിന് മുകളിൽ നിരന്തരം ശബ്ദം കേൾക്കുകയാണെങ്കിൽ ചെവിയുടെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയായേക്കുമെന്ന് എംവിഡി വ്യക്തമാക്കി.
ഈ തീരുമാനം സംബന്ധിച്ച് എംവിഡി പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. ഹോൺ നീട്ടിമുഴക്കിയില്ലെങ്കിൽ എന്തോ കുറവു പോലെയാണ്, കൂടുതൽ സമയവും നിരത്തിൽ ചെലവഴിക്കുന്ന ബസ് ഓട്ടോ ഡ്രൈവർമാരിൽ അറുപതു ശതമാനത്തിനും കേൾവിത്തകരാറുണ്ടെന്നാണ് ഐഎംഎ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
വികസിത രാജ്യങ്ങളിൽ, അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിന് ഒഴിച്ച് ഹോൺ മുഴക്കുന്നത് അപരിഷ്‌കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവർമാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്പോൾ ഇന്ത്യയിൽ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു.
ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.
ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ഡെസിബെൽ നടപ്പിലാക്കുന്നത്. ഹോൺ നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നവർ, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകൾ, സൈലൻസറുകൾ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കൾക്കിടയിൽ ബോധവൽക്കരണം നടത്തുകയുമാണ് ഈ ഓപ്പറേഷൻ ഡെസിബെൽ കൊണ്ടുദ്ദേശിക്കുന്നത്.
















Comments