ചെന്നൈ: സംയുക്തസൈനിക മേധാവി ബിപിൻ റാവത്ത് മരിക്കാനിടയായ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന്റെ ഉന്നത തല സംഘം ശാസ്ത്രീയ അന്വേഷണവും പരിശോധനകളും ആരംഭിച്ചു. കൂനൂരിലെ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്.
ഹെലികോപ്റ്റർ തകർന്നുവീണ പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ചാണ് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടക്കുന്നത്. ഹെലികോപ്റ്റർ തകർന്നുവീണ് എസ്റ്റേറ്റും പരിസരവും ഡിസംബർ എട്ടു മുതൽ സൈന്യത്തിന്റെ വലയത്തിനകത്താക്കിയിരുന്നു. പ്രദേശത്തെ എല്ലാ സംശയം തോന്നുന്ന വസ്തുക്കളും അപകടത്തിൽ ഹെലികോപ്റ്ററിന്റേയും മനുഷ്യരുടേയും അവശിഷ്ടങ്ങളടങ്ങുന്ന മണ്ണടക്കമുള്ള എല്ലാം പരിശോധനയ്‌ക്കായി ശേഖരിക്കുന്ന നടപടികളാണ് നടക്കുന്നത്. ഡ്രോണുകളുപയോഗിച്ച് ആകാശ ദൃശ്യങ്ങളും എടുക്കുന്നുണ്ട്.
പരിശോധന ഏറെ ശ്രമകരമായതിനാൽ പ്രദേശവാസികളയടക്കം തടയുന്ന ജോലികൾ പോലീസാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട് സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ് കേന്ദ്രആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരം നിയോഗിച്ചിട്ടുള്ളത്.
തുടക്കത്തിൽ തമിഴ്‌നാട് പോലീസ് പ്രദേശത്തെ എല്ലാവരുടേയും മൊഴിയെടുക്കാനായി 25 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുകയും അന്ന് രാത്രിതന്നെ നിരവധി മൊഴികൾ രേഖപ്പെടുത്തിയിരുന്നു. അപകടം കണ്ടവരും ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സമയത്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
സാങ്കേതിക പരിശോധന എന്ന നിലയിൽ അപകട സ്ഥലത്തു നിന്നും കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് റെക്കോഡറും ബാംഗ്ലൂരിൽ പരിശോധന തുടങ്ങിയതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. അതീവ സുരക്ഷ സംവിധാനമുള്ള മി 17-വി 5 ഹെലികോപ്റ്റർന്റെ രണ്ടു എൻജിനുകൾക്കും എന്തെങ്കിലും സംഭവിച്ചോ എന്നത് പരിശോധനയിൽ നിർണായകമാണെന്നും വ്യോമസേനാ വൃത്തങ്ങൾ പഫറയുന്നു. നിർണ്ണായക സമയത്ത് ഹെലികോപ്റ്ററിനകത്തുണ്ടായ സംഭാഷണങ്ങളും പൈലറ്റുമാർ കൺട്രോൾ റൂമുമായി നടത്തിയ സംഭാഷണങ്ങൾ എന്നിവയും പരിശോധിക്കുകയാണ്.
Comments