ന്യൂഡൽഹി : ഇസ്ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച സൗദി അറേബ്യയുടെ നടപടിയെ വിമർശിച്ച് ഇന്ത്യയിലെ മുസ്ലീം സംഘടനകൾ . ഇന്ത്യ ആസ്ഥാനമായുള്ള ഇസ്ലാമിക പ്രസ്ഥാനമായ തബ്ലീഗ് ജമാഅത്തിനെ രണ്ട് ദിവസം മുൻപാണ് സൗദി നിരോധിച്ചത് . ഭീകരവാദത്തിന്റെ കവാടമെന്ന് വിശേഷിപ്പിച്ചാണ് സൗദി രാജ്യത്ത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് നിരോധിച്ചതിനാൽ അവരുമായി ആരും ബന്ധം പുലർത്താൻ പാടില്ലെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി
എന്നാൽ ഈ നടപടി “അനീതിയും” ഇസ്ലാം തത്വങ്ങളുടെ ലംഘനവുമാണെന്നാണ് മുസ്ലീം സംഘടനകളുടെ വാദം .സൗദി അറേബ്യയുടെ ട്വീറ്റ് വടക്കേ ആഫ്രിക്കൻ മതഗ്രൂപ്പായ അൽ അഹ്ബാബിനെ ലക്ഷ്യമാക്കിയുള്ളതാണെന്നാണ് പല മുസ്ലീം ഗ്രൂപ്പുകളും പറയുന്നത് . ആഗോള പ്രശസ്തിയുള്ള ഒരു സംഘടനയെ അപകീർത്തിപ്പെടുത്താൻ ” പാശ്ചാത്യ തന്ത്രം” ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി ദാറുൽ ഉലും ദിയോബന്ദും രംഗത്ത് വന്നിട്ടുണ്ട്.
സൗദി സർക്കാരിനെ അപലപിക്കുന്ന സന്ദേശത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന നടപടികളിൽ നിന്ന് സൗദി അറേബ്യ പിന്മാറണമെന്നും നിരോധനം പിൻവലിക്കണമെന്നും ദാറുൽ ഉലും ദിയോബന്ദും ചീഫ് റെക്ടർ മൗലാന അബുൽ ഖാസിം നൊമാനി പറഞ്ഞു
മുസ്ലീം സംഘടനകളുമായുള്ള സൗദിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം തകർക്കാൻ ആഗ്രഹിക്കുന്ന “സ്വാധീനമുള്ള പാശ്ചാത്യ ശക്തി”യാണ് സൗദിയുടെ തീരുമാനത്തിന് പിന്നിലെന്ന് ഡൽഹിയിലെ നിസാമുദ്ദീൻ വെസ്റ്റിലെ ജമാഅത്തിന്റെ അനുയായികൾ പറഞ്ഞു.
തബ്ലീഗി ജമാഅത്ത് വക്താവ് സമീറുദ്ദീൻ ഖാസ്മി, തങ്ങളുടെ അംഗങ്ങളെ ന്യായീകരിച്ചും രംഗത്തെത്തി . മുസ്ലീങ്ങളെ നവീകരിക്കുകയും ആഗോള ഭീകരതയ്ക്കെതിരായ ഒരു രക്ഷാധികാരിയായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് തബ്ലീഗെന്നാണ് സമീറുദ്ദീൻ ഖാസ്മി പറയുന്നത് .
ഇത് തബ്ലീഗി ജമാഅത്തിനെതിരായ അടിസ്ഥാനരഹിതമായ ആരോപണമാണ്. ഞങ്ങൾക്ക് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ല. വാസ്തവത്തിൽ ഞങ്ങൾ തീവ്രവാദത്തെ തടയുകയും അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ഏതെങ്കിലും മതത്തിനോ സമുദായത്തിനോ രാജ്യത്തിനോ എതിരെ സംസാരിക്കാനും ഞങ്ങളുടെ അംഗങ്ങളെ ഞങ്ങൾ അനുവദിക്കുന്നില്ല. ഞങ്ങളുടെ ആരും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. സൗദി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണ് ” ലണ്ടനിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
, “നമ്മുടെ ജമാഅത്തുകൾ ലോകമെമ്പാടും സൗദി അറേബ്യയിൽ പോലും പ്രവർത്തിക്കുന്നു. ഞങ്ങൾ മുസ്ലീങ്ങളെ പ്രവാചകന്റെ പാതയിലേക്ക് കൊണ്ടുവരുന്നു, ഞങ്ങളുടെ ജമാഅത്തുകൾ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്നത് തുടരും.- എന്നാണ് പ്രമുഖ തബ്ലീഗി വിഭാഗമായ ‘ശൂറ’ അംഗം മുഹമ്മദ് മിയാൻ പറഞ്ഞത് .
തബ്ലീഗി, സംഘടനയ്ക്ക് ലോകമെമ്പാടുമായി ഏകദേശം 400 ദശലക്ഷം അംഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് പ്രധാനമായും പള്ളിയിലെ പ്രവർത്തനങ്ങൾ, ഇസ്ലാമിക ജീവിതരീതി പ്രചാരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് . ഇതിനായി ഇവർ പര്യടനങ്ങളും നടത്താറുണ്ട് . ഇന്ത്യയിൽ, ഡൽഹിയിലെ നിസാമുദ്ദീനിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിലാണ് പ്രവർത്തന കേന്ദ്രം .
Comments