തിരുവനന്തപുരം ; കൊറോണയുടെ ആദ്യകാലത്ത് മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പിപിഇ കിറ്റുകൾ കൂടുതൽ വിലയ്‌ക്ക് വാങ്ങിയത് എന്ന് ശൈലജ പറഞ്ഞു. മാർക്കറ്റിൽ കൊറോണ പ്രതിരോധ ഉപകരണങ്ങൾക്ക് ക്ഷാമമുളള സമയമായിരുന്നു അതെന്നും മുൻ ആരോഗ്യമന്ത്രി ന്യായീകരിച്ചു.
കേരളത്തിൽ കൊറോണ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു നടപടി. മാർക്കറ്റിൽ അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്‌ക്ക് പിപിഇ കിറ്റ് തരാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ വാങ്ങാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മൂന്നിരട്ടി ഉപകരണങ്ങൾ സംഭരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നും കെ കെ ശൈലജ വ്യക്തമാക്കി.
ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്‌ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായത്. സർക്കാറിനെതിരായ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു. കൊറോണ കാലത്തെ പിണറായി സർക്കാർ കോടികൾ തട്ടിയത് പുറത്തുവന്ന സാഹചര്യത്തിലാണ് മുൻ ആരോഗ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ഈ സംഭവങ്ങളിൽ ആദ്യമായിട്ടാണ് ശൈലജ പ്രതികരിക്കുന്നത്.
Leave a Comment