തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ പിൻവലിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. ഒരു വർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് ശിവശങ്കർ സർവ്വീസിൽ തിരികെ എത്തുന്നത്.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായ ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ഉണ്ടായിരുന്നു. പുതിയ കേസുകൾ ഒന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നതിന് നിലവിലെ അന്വേഷണങ്ങൾ തടസ്സമാകില്ലെന്നുമാണ് സമിതിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുത്തതോടെയാണ് ശിവശങ്കർ വീണ്ടും സർവ്വീസിലേക്ക് തിരികെ എത്തുന്നത്.
2019ലാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടൊണ് എം. ശിവശങ്കറിന്റെ സസ്പെൻഷൻ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.
2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി. ശിവശങ്കറിനെതിരെ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകളിൽ ഒന്ന് ഡോളർകടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റി തേടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സസ്പെൻഷൻ പിൻവലിക്കണമെന്ന ശുപാർശ മുഖ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചിച്ചത്.
Comments