മെൽബൺ ; ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ടെന്നീസ് താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. വാക്‌സിനെടുക്കാത്തതിനെ തുടർന്നാണ് താരത്തിന് വിസ നിഷേധിച്ചത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് മെൽബൺ വിമാനത്താവളത്തിൽ ഇന്നലെ താരത്തെ തടഞ്ഞത്.
ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തുന്ന താൻ വാക്‌സിൻ ഡോസുകൾ മുഴുവൻ എടുത്തിട്ടില്ലെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ അധികൃതർ ഇളവ് നൽകിയെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ജോക്കോവിച്ച് അറിയിച്ചിരുന്നു. എന്നാൽ മെൽബണിലെത്തിയപ്പോൾ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു.
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോക്ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. അതിനാൽ ജോക്കോവിച്ചിന് മാത്രം പ്രത്യേക പരിഗണന നൽകുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. മെൽബണിൽ വിമാനം ഇറങ്ങിയ ജോക്കോയോട് വാക്സിൻ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് ജോക്കോവിച്ചിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് വിവരം. നിയമം നിയമം തന്നെയാണ്. ആരും നിയമത്തിന് അതീതരല്ല, പ്രധാനമന്ത്രി പറഞ്ഞു. ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കിൽ വിമാനത്തിൽ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു.
ജോക്കോവിച്ച് എത്രയും പെട്ടെന്ന സെർബിയയിലേക്ക് തിരികെ പോകും. എന്നാൽ അന്താരാഷ്‌ട്ര താരത്തോട് ഓസ്‌ട്രേലിയ കാണിച്ച പെരുമാറ്റം മോശമായിപ്പോയെന്ന് സെർബിയ പ്രസിഡന്റ് അലക്‌സാണ്ടർ വുസീസ് പ്രതികരിച്ചു. ജോക്കോയോട് ഫോണിൽ സംസാരിച്ച സെർബിയൻ പ്രസിഡന്റ് രാജ്യം മുഴുവൻ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ അറിയിച്ചു.
Comments