പാറശാല: കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശാല ചെറുവാരക്കോണത്താണ് തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊറോണ നിരക്ക് വീണ്ടും 10,000 കടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടി തന്നെ നിരവധി ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹച്ചടങ്ങിലടക്കം 50 പേർ മാത്രമേ പങ്കെടുക്കാവു എന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മാസ്‌ക് പോലും ഇല്ലാതെ തിരുവാതിരയിൽ അണിനിരന്നത് അഞ്ഞൂറിലേറെ പേരാണ്. പി.ബി അംഗം എം.എ.ബേബി അടക്കമുള്ളവർ കാഴ്ചക്കാരായി എത്തിയിരുന്നു.
സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂൾ ഗ്രൗണ്ടിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പിണറായി സർക്കാരിനേയും പുകഴ്‌ത്തിക്കൊണ്ടുള്ള ഗാനങ്ങളാണ് തിരുവാതിര കളിയിൽ ഉപയോഗിച്ചത്. എം.എ.ബേബിക്ക് പുറമെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മറ്റ് പാർട്ടി അംഗങ്ങൾ തുടങ്ങീ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ഇവിടെ ഒത്തു കൂടിയിരുന്നു.
മറ്റ് സംസ്ഥാനങ്ങൾ രാത്രികാല വാരാന്ത്യ നിയന്ത്രണങ്ങളിലേക്ക് കടന്ന സാഹചര്യത്തിലും സിപിഎം സമ്മേളനങ്ങൾ കാരണമാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കാത്തത് എന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്. നിയന്ത്രണങ്ങൾ പാർട്ടി സമ്മേളനങ്ങൾക്കും ബാധകമാണെന്ന് ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും യാതൊരു വിധ ഇടപെടലും ഇതിനെതിരെ ഉണ്ടാകുന്നില്ല.
















Comments