വയനാട്: ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ പിടിയിലായ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ള മുഴുവൻ പ്രതികളും റിമാൻഡിൽ. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം മാനന്തവാടി മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ പടിഞ്ഞാറത്തറ റിസോർട്ടിൽ നടന്ന മയക്കുമരുന്ന് പാർട്ടിയ്‌ക്കിടെയാണ് കിർമാണി മനോജ് അടക്കം 15 പേർ പിടിയിലായത്.
നിരവധി കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘങ്ങളാണ് അറസ്റ്റിലായത്. പോലീസ് എത്തിയത് അറിഞ്ഞ് നിരവധി പേർ റിസോർട്ടിൽ നിന്നും ഓടി രക്ഷപെടുകയും ചെയ്തു. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ ലഹരിപാർട്ടി സംഘടിപ്പിച്ചത്.
സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജിനെ പിടികൂടിയത്. പരോൾ വ്യവസ്ത ലംഘിച്ചാണ് ഇയാൾ ലഹരി പാർട്ടിയിൽ പങ്കെടുത്തത്. ടിപി കേസിലെ രണ്ടാം പ്രതിയാണ് കിർമാണി മനോജ്. രണ്ട് വർഷം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം റാഞ്ചിയ കേസിലെ പ്രതിയാണ് പാർട്ടി സംഘടിപ്പിച്ച കമ്പളക്കാട് മുഹ്‌സിൻ.
Comments