തിരുവനന്തപുരം : ചൈനയെ പിന്തുണയ്‌ക്കുന്ന സിപിഎം നയങ്ങളെ ചോദ്യം ചെയ്ത് പാർട്ടി പ്രതിനിധികൾ. നേതാക്കളുടെ ചൈനീസ് ആഭിമുഖ്യം മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെവരെ വിവിധ വിഷയങ്ങളിലാണ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. പാറശ്ശാല ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് പാർട്ടി നേതൃത്വത്തിന്റെ ചൈന പ്രേമത്തെ വിമർശിച്ചത്.
ഇന്നത്ത സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ ചൈനയെ എങ്ങനെ കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്ന് പ്രതിനിധികൾ ചോദിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ ചൈന വില്ലനാണ്. തീവ്രവാദ സംഘടനയായ താലിബാനെ അംഗീകരിച്ച രാജ്യമാണ് ചൈനയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കാത്ത ചൈനയെ എന്തിന് പിന്തുണയ്‌ക്കുന്നുവെന്നും പ്രതിനിധികൾ ചോദിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികൾ വ്യാപക വിമർശനങ്ങൾ ഉന്നയിച്ചു. രണ്ടാം പിണറായി സർക്കാർ അത്ര പോര. ജനങ്ങളുടെ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ലെന്നും പരാതികൾ ഉയർന്നു. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും നിയമസഭയിൽ അടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ കുറ്റപ്പെടുത്തി.
Comments