കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയ ആഗസ്റ്റ് മാസം മുതൽ ജനജീവിതം പാടെ തകർന്നെന്ന് സ്ത്രീകളും പൊതുസമൂഹവും. എല്ലാ സ്വാതന്ത്ര്യവും അസ്തമിച്ചെന്നാണ് സ്ത്രീകൾ ഒന്നടങ്കം പറയുന്നത്. പൊതുസമൂഹ ത്തിന് അവരുടേതായ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. താലിബാൻ അഫ്ഗാനിൽ ശാന്തത കൊണ്ടുവന്നു എന്ന് പരക്കെ പ്രചരിപ്പിക്കുകയാണ്. എന്നാൽ യാഥാർത്ഥ ത്തിൽ രാജ്യം മരവിച്ചിരിക്കുകയാണ്.
കഴിഞ്ഞ 20 വർഷം നിരന്തരം യുദ്ധമുണ്ടായിരുന്ന കാലഘട്ടത്തിൽപോലും ജനങ്ങൾക്ക് ഇത്രയും ദുരിതം അനുഭവിച്ചിട്ടില്ല. അന്ന് വാണിജ്യ വ്യാപാര വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെല്ലാം സ്വാതന്ത്ര്യവും സാമ്പത്തിക കരുത്തുമുണ്ടായിരുന്നുവെന്നും ജനങ്ങൾ പറയുന്നു.
താലിബാൻ അഫ്ഗാനിലെ സ്ത്രീകളെ വീട്ടിനുള്ളിൽ തളച്ചിട്ടിരിക്കുകയാണ്. ശരിയ നിയമ പ്രകാരമെന്ന് പറഞ്ഞാണ് വസ്ത്രശാലയിലെ സ്ത്രീ രൂപങ്ങളുടെ തലപോലും അറുത്തുമാറ്റിയത്. ലോകം പരിഹാസത്തോടെയാണ് ഇത്തരം താലിബാനിസത്തെ കണ്ടുകൊണ്ടിരിക്കുന്നത്.
സ്ത്രീകൾ 72 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുകയാണെങ്കിൽ നിർബന്ധമായും ആൺതുണയുണ്ടായിരിക്കണം. ഹിജാബ് ധരിക്കാത്ത ഒരു സ്ത്രീകളേയും വാഹനത്തിൽ കയറ്റരുത് എന്നിവ കർശനമാക്കിയിരിക്കുകയാണ്. ജോലിചെയ്യാനോ വിദ്യാഭ്യാസം നേടാനോ സാധിക്കാത്ത തരത്തിലേക്ക് നിയമങ്ങളെ എത്തിച്ചിരിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
പെൺകുട്ടികൾക്കുമാത്രമായി ഉണ്ടായിരുന്ന സ്കൂളുകളെല്ലാം പൂട്ടിച്ചു. മാദ്ധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്. സിനിമാ ശാലകളും നാടകവേദികളും പൂട്ടിച്ചു. വനിതാ ശിശുക്ഷേമ മന്ത്രാലയം തന്നെ ഇല്ലാതായിയെന്നതും അഫ്ഗാനിലെ ദുരന്ത ചിത്രമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സംഗീതത്തോടുള്ള മതപരമായ വിവേചനം ഒരു പ്രശസ്ത സംഗീതജ്ഞന്റെ ഉപകരണത്തോട് കാണിച്ച ക്രൂരതയിൽ ഏറെ പ്രകടമാണ്. ആ കലാകാരന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയ സംഗീത ഉപകരണം അദ്ദേഹത്തിന്റെ മുന്നിലിട്ടാണ് താലിബാൻ ഭീകരർ അഗ്നിക്കിരയാക്കി മതനിയമം നടപ്പാക്കിയത്. വാഹനങ്ങളിലെല്ലാം സംഗീതം നിരോധിച്ചിരിക്കുന്നു. പൊതുഇടങ്ങളിലും സംഗീതം പാടില്ലെന്നാണ് കർശന നിർദ്ദേശമെന്നും മനുഷ്യാവകാശ സംഘടനകൾ കൂട്ടിച്ചേർത്തു.
Comments